National
ബംഗളൂരു: ബംഗളൂരുവിലെ തനിസാന്ദ്രയിൽ ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു.
പോലീസ് ഓഫീസർ നാഗനഗൗഡയുടെ മകൾ രണ്ടുവയസുകാരി വർഷ, ഗൗഡയുടെ മൂത്ത സഹോദരന്റെ മകൾ നാലുവയസുകാരി ഭാനു എന്നിവരാണ് മരിച്ചത്.
പാൽ വാങ്ങാൻ കുട്ടികളുമായി പുറപ്പെട്ടതായിരുന്ന നാഗനഗൗഡ. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ വളവിൽവച്ച് സ്കൂൾ ബസ് മൂന്നുപേരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബസിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് കൂട്ടികളുടെ മരണം. നാഗനഗൗഡ പരിക്കേൽക്കാതെ രക്ഷപെട്ടു. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ്ചെയ്തു.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 204 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ (57) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഡല്‍ഹിയെ തുണച്ചത്.
ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ലിസ്ലി ലീയും ഷഫാലി വര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 49 റണ്‍സിലെത്തിച്ചു. പിന്നീട് വന്നവർ തകർത്തടിച്ചതോടെ ഡൽഹിയുടെ സ്കോർബോർഡിൽ കൂറ്റൻ റൺസ് പിറന്നു.
National
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെയും പൗരസ്ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും.
കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. മെത്രാൻസംഘത്തിന്റെ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.
‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചർച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. പത്തിനു സമാപിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും.
‘സാക്ഷ്യത്തിൽ ഐക്യപ്പെടുന്നു’ എന്നതാണു സമ്മേളനത്തിന്റെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും കത്തോലിക്കാബിഷപ്പുമാർ ശ്രമിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും ബിഷപ്പുമാർ ചർച്ച ചെയ്യും. രാജ്യത്തിന്റെ ഐക്യം, ഭരണഘടനാമൂല്യങ്ങൾ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി പ്രാർഥിക്കാൻ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
National
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇൻകം ടാക്സ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. ശനിയാഴ്ച രാത്രി വൈകിയും കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ പരിശോധന നടന്നിരുന്നു. അതേസമയം സി.ജെ. റോയ്യുടെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം നാലോടെയാണ് സംസ്കാരം.
National
ബംഗളുരൂ: ആസാമിൽ നിന്നുള്ള നാല് അതിഥിത്തൊഴിലാളികളെ ബംഗളുരുവിലെ വാടകക്കെട്ടിടത്തിൽ ശ്വാസംമുട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ഹോസ്കോട്ടിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അത്യാഹിതത്തിൽ ജയന്ത് ഷിൻഡെ, നിരേന്ദ്രനാഥ്, ഡി. ധനഞ്ജയ് ടൈഡ് എന്നിവരാണ് മരിച്ചത്. എല്ലാവർക്കും ഇരുപതിനോടടുത്താണു പ്രായം.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തോൽവി. നിർണായക മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഡൽഹി സ്വന്തമാക്കിയത്.
ഈ സീസണിലെ ബംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്. സ്കോർ: ബംഗളൂരു 109/10 ഡൽഹി 111/3 (15.4). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ 109 റൺസ് നേടി. ഡൽഹി 26 പന്തുകൾ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു.
ഡൽഹിക്ക് വേണ്ടി ലോറ വോൾവാർഡ് പുറത്താകാതെ 45 റൺസ് നേടി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 24 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി 38 റൺസ് നേടി സ്മൃതി മന്ദാന ടോപ് സ്കോററായി. മൂന്നു താരങ്ങൾക്കു മാത്രമെ ബംഗളൂരു നിരയിൽ രണ്ടക്കം കടക്കാനായൊള്ളൂ.
ഡൽഹിക്ക് വേണ്ടി നന്ദിനി ശർമ്മ മൂന്നും ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും മലയാളി താരം മിന്നുമണിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. പത്തു പോയിന്റുമായി ആർസിബി നേരത്ത തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകളും എട്ടുവിക്കറ്റും കൈയിലിരിക്കെ ആര്‍സിബി മറികടന്നു.
സ്കോർ: ഡൽഹി 166/10 ബംഗളൂരു 169/2 (18.2). ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും (96) ജോര്‍ജിയ വോളും (54) അര്‍ധസെഞ്ചുറി നേടി. ഗ്രേസ് ഹാരിസ് (ഒന്ന്) സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (62), വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (36), സ്നേഹ റാണ (22) എന്നിവരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആര്‍സിബിക്ക് വേണ്ടി ലോറന് ബെല്‍, സായാലി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. നാലില്‍ നാലു കളിയും വിജയിച്ച ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Sports
ബംഗളൂരു: ലോക ടെന്നീസ് ലീഗ് നാലാം സീസണ് മത്സരങ്ങൾക്ക് തുടക്കം. ബംഗളൂരുവിലെ എസ്.എം. കൃഷ്ണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച മൂന്നു താരങ്ങളായ നിക്ക് കിർജിയോസ്, ഡാനിൽ മെദ്വദേ വ്, ഗെയ്ൽ മോണ്‍ഫിൽസ് എന്നിവർ കളത്തിലിറങ്ങി.
Kerala
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
NRI
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Kerala
കൊല്ലം: കേരളത്തിന് പുതുതായി അനുവദിച്ച ബംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. 11 മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
എട്ട് കോച്ചുകളുള്ള ട്രെയിൻ ബുധൻ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ബംഗളുരുവിൽ രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. തിരികെയുള്ള സർവീസ് എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർ സംബന്ധിക്കും.
Sports
ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 221 റൺസിന് എല്ലാവരും പുറത്തായി.
134 റണ്‍സെടുത്ത മാര്‍ക്വേസ് ആക്കര്‍മാനാണ് കൂട്ടത്തകർച്ചയിൽ നിന്ന് അവരെ രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 34 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലാണ്. കെ.എല്‍.രാഹുല്‍ (26), കുല്‍ദീപ് യാദവ് (0) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ ധ്രുവ് ജുറൽ (132) സെഞ്ചുറി നേടിയിരുന്നു.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
NRI
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.